ഡല്‍ഹി: ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവിനെ അധിക്ഷേപിച്ചു കൊണ്ട് കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു വയോധികയുടെ ചിത്രം കഴിഞ്ഞ ദിവസം നടി കങ്കണ റണാവത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വെറും 100 രൂപ കൊടുത്താൽ ഏതു സമരത്തിനും പോകുന്ന ദാദിയാണ് ബില്‍കിസ് ബാനുവെന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. എന്നാൽ പങ്കുവെച്ച ചിത്രം ബില്‍കിസ് ബാനുവിന്റെ അല്ലാത്തതിനാൽ നടി പിന്നീട് അത് പിൻവലിച്ചെങ്കിലും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയായിരുന്നു കങ്കണ ബില്‍കിസ് ബാനുവാക്കി ചിത്രീകരിച്ചത്. ഇപ്പോഴിതാ തനിക്കെതിരെ മോശം പരാമർശം നടത്തിയതിനു നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ് മൊഹീന്ദര്‍ കൗര്‍. താന്‍ വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്നും മറ്റൊരു തൊഴിലും താന്‍ ചെയ്യാറില്ലെന്നും മൊഹീന്ദര്‍ കൗര്‍ വ്യക്തമാക്കി. ”ആരാണ് കങ്കണ, എന്നെ മോശക്കാരിയാക്കാന്‍ അവര്‍ ആരാണ്. അവര്‍ ഒരിക്കലും എന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിയില്ല. ഞാന്‍ എന്റെ മകനൊപ്പം താമസിക്കുന്നു. എന്റെ അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്നു. ഞാന്‍ ഇപ്പോഴും പഞ്ഞി കൃഷി ചെയ്യുന്നു. എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികള്‍ നടുകയും അവയെ പരിപാലിക്കുകയും ചെയ്യുന്നു.” മൊഹീന്ദര്‍ കൗര്‍ പറഞ്ഞു. 12 ഏക്കല്‍ നിലമുള്ള തങ്ങള്‍ 100 രൂപയ്ക്ക് വേണ്ടി പ്രതിഷേധിക്കാന്‍ പോകില്ലെന്ന് മൊഹീന്ദര്‍ കൗര്‍ സിംഗിന്റെ ഭര്‍ത്താവ് ലാഭ് സിംഗ് കൂട്ടിച്ചേർത്തു.
കങ്കണ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് . സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കങ്കണ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഒരു സ്ത്രീയെ തെറ്റായി ചിത്രീകരിച്ച ട്വീറ്റില്‍ അവര്‍ മാപ്പ് പറയണമെന്നും കാണിച്ച് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങ് നടിക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. മാന്യമായി രീതിയില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസ്സും പ്രതിച്ഛായയും ഇടിച്ചുതാഴ്ത്തുകയാണ് കങ്കണ ചെയ്തതെന്നും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.