സുശാന്തിന്റെ അവസ്ഥ കാര്‍ത്തിക്കിന് ഉണ്ടാകരുത്; കരണ്‍ ജോഹറിനെതിരെ കങ്കണ റണൗട്ട്

രണ്‍ ജോഹര്‍ ചിത്രം ദോസ്താന 2 വില്‍ നിന്നും യുവനടന്‍ കാര്‍ത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാര്‍ത്തിക് ആര്യനെയും ഇവര്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ പറയുന്നു.

‘സ്വന്തം നിലയിലാണ് കാര്‍ത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരണ്‍ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാന്‍ നിര്‍ബന്ധിതനാക്കരുത്.’-കങ്കണ പറഞ്ഞു.

‘ഇതുപോലുള്ളവരെ പേടിക്കേണ്ട കാര്‍ത്തിക്. ഇതുപോലെ വൃത്തികെട്ട വാര്‍ത്തകളും റിലീസ് അനൗണ്‍സ്‌മെന്റും ചെയ്ത് നിന്നെ തകര്‍ക്കാന്‍ അവര്‍ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെതിരെ അയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് ഇവര്‍ പറഞ്ഞു പരത്തിയത്.’-കങ്കണ വ്യക്തമാക്കുന്നു.

കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങള്‍. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്.

പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. അതിനിടെയാണ് കാര്‍ത്തിക്കിനെ മാറ്റി പകരം അക്ഷയ് കുമാറിനെ നായകനാക്കാന്‍ കരണ്‍ ജോഹര്‍ തീരുമാനിക്കുന്നത്. കാര്‍ത്തിക്കുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് കരണ്‍ ജോഹര്‍ നായകനെ മാറ്റിയതെന്നായിരുന്നു ആരോപണം.

കോവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വയ്ക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക് അഭിനയിക്കാന്‍ പോയത് കരണില്‍ നീരസം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരണും കാര്‍ത്തിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തീരുമാനം.

 

Top