ചണ്ഡീഗഢില്‍ കങ്കണ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത; എല്ലാ വാര്‍ത്തകളും ശരിയല്ലെന്ന് നടി

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കങ്കണ റണാവത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ചണ്ഡീഗഢ് സീറ്റില്‍ നിന്നാണ് കങ്കണ ജനവിധി തേടുക എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് നിരവധി വെബ്‌സൈറ്റുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍ എല്ലാ വാര്‍ത്തകളും ശരിയല്ലെന്നാണ് കങ്കണ പറയുന്നത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായ കിരണ്‍ ഖേര്‍ ആണ് രണ്ടുതവണയും ചണ്ഡീഗഢിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ ഒരുതരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തുടര്‍ന്നാണ് ഇത്തവണ ഖേറിനെ മാറ്റി കങ്കണയെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശാണ് കങ്കണയുടെ ജന്‍മസ്ഥലം.

അതേസമയം, തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്തക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്. ”ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ല.”-എന്നാണ് കങ്കണ കുറിച്ചത്.

അടുത്തിടെ ദ്വാരകയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ അവരോട് ചോദിച്ചിരുന്നു. അപ്പോള്‍ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നായിരുന്നു മറുപടി.

Top