തന്ത്രിക്കെതിരായ കേസ് : അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ചു ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും ഭരണഘടനാ ബെഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വനിതാ അഭിഭാഷകരായ ഗീനാകുമാരി, എ.വി.വര്‍ഷ എന്നിവരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുന്നില്‍ വിഷയം ഉന്നയിച്ചത്.

യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

നടയടച്ചു ശുദ്ധി നടത്തേണ്ടി വരുമ്പോള്‍ ഭക്തര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഒരു മണിക്കൂര്‍ കൊണ്ട് എല്ലാം പൂര്‍ത്തിയാക്കിയത്. ക്ഷേത്രാചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട കടമ നിറവേറ്റി. രാത്രിയില്‍ വന്നു മോഷ്ടിക്കുന്നതു ധീരതയല്ലെന്നും തന്ത്രി കണ്ഠര് രാജീവര്‍ വ്യക്തമാക്കിയിരുന്നു.

Top