ശബരിമല വിധി പ്രതീക്ഷ നല്‍കുന്നത്: കണ്ഠര് രാജീവര്‍

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്‍. വിശ്വാസികള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്ന വിധിയാണ് വന്നത്. അതില്‍ സന്തോഷമുണ്ടെന്നും കണ്ഠര് രാജീവരര്‍ പറഞ്ഞു. സുപ്രീം കോടതിയെ മാനിക്കുന്നു. വിധി പ്രതീക്ഷ നല്‍കുന്നതും ശുഭോദര്‍ക്കവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് കിട്ടിയ ശേഷമെ വ്യക്തതയുണ്ടാകു,വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നുംശബരിമല തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം. ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. എന്നാല്‍ ആര്‍.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. അന്‍പത്തിയാറ് പുനഃപരിശോധനാ ഹര്‍ജികള്‍ അടക്കം അറുപത് ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിച്ചത്.

Top