കണ്ടല ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തണ്‍ പരിശോധന പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂര്‍ പിന്നിട്ട് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇഡി പിടിച്ചെടുത്തു. ഏതാനും കമ്പ്യൂട്ടറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭാസുരംഗന്‍ പ്രസിഡന്റായിരുന്ന രണ്ട് പതിറ്റാണ്ടോളം കാലത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. പഴയ രേഖകള്‍ നശിപ്പിച്ച് പകരം പുതിയ രേഖകള്‍ വ്യാജമായി ചമച്ചതായും ആരോപണമുണ്ട്. ചട്ടവിരുദ്ധമായി നല്‍കിയ വായ്പകളുടെ രേഖകളാണ് നശിപ്പിച്ചുതെന്നാണ് സൂചന. ആരോപണ വിധേയരായ ഭാസുരാങ്കനും മകന്‍ അഖില്‍ജിത്തും നിരീക്ഷണത്തില്‍ തുടരുകയാണ്.

ഭാസുരങ്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരുടെയും കസ്റ്റഡിയില്‍ അന്തിമ തീരുമാനമുണ്ടാകും. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. നിലവില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടില്‍ ഇഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

Top