കണ്ടല ബാങ്ക് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ഭാസുരാംഗനെയും മകനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

തൃശൂര്‍: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭാസുരാംഗന്‍ ആനക്കള്ളനാണെന്നും വലിയ തട്ടിപ്പുകാരരാണെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമാണ് ഭാസുരാംഗന്റെയും മകന്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

ആറുമാസം മുമ്പ് കണ്ടലയില്‍ പോയി സഹകാരികളുടെ പരാതികള്‍ കേട്ടിരുന്നു. കരുവന്നൂരിലും ഇടപെട്ടത് ബിജെപിയാണ്. കേരളമാകെയുള്ള എല്‍ഡിഎഫ്- യുഡിഎഫ് സഹകരണ കൊള്ളയില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാസുരാംഗനെ മൂന്നു തവണയും മകന്‍ അഖില്‍ ജിത്തിനെ രണ്ടുതവണയും കൊച്ചിയിലെ ഈ ഡി ഓഫീസില്‍ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം ഇരുവരെയും ഇന്ന് കൊച്ചി കലൂരിലുള്ള സിബിഐ കോടതിയില്‍ ഹാജരാക്കും.

Top