സീറ്റ് വിഭജനത്തില്‍ പരാതിയില്ലെന്ന് കാനം

kanam

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സീറ്റ് വിഭജനത്തില്‍ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ സാഹചര്യങ്ങളില്‍ തങ്ങള്‍ തൃപ്തരാണ്. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങള്‍ പറയേണ്ട കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടു നല്‍കിയത്. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കാനം പ്രഖ്യാപിച്ചത്. ബാക്കി നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിക്കുള്ളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കും. അത് സംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. ഞങ്ങള്‍ തൃപ്തരല്ലെങ്കില്‍ സീറ്റുധാരണയില്‍ സമ്മതിക്കില്ലായിരുന്നു. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വന്നത് കൊണ്ട് നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാം. സീറ്റുകള്‍ കൂടുതല്‍ ലഭിച്ചത് കൊണ്ട് ശക്തിയുണ്ടാകണമെന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 

Top