ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു. ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഗവര്‍ണര്‍ ചെയ്യട്ടെ. എപ്പോഴും എല്ലാവരും രാജിവെക്കണമെന്ന് ഗവർണർ പറയുന്നു. സർക്കാർ ഇതിനെയൊക്കെ നേരിടും. അസാധാരണമായ കാര്യങ്ങൾ ഗവർണർ ചെയ്യുന്നുവെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കിയാണ് ഇന്ന് ഗവര്‍ണര്‍ മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന് ഗവർണർ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചാലും താൻ ഇടപെടും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രാജിവെച്ചത് എന്തിനെന്ന് ചോദിച്ച ഗവർണർ വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലേയെന്നും ചോദിച്ചു.

ആര്‍ എസ് എസ് നോമിനിയെ പോയിട്ട് തന്റെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. മറിച്ചാണെന്ന് തെളിയിച്ചാൽ രാജിവെക്കാമെന്നും ഗവര്‍ണര്‍ ദില്ലിയിൽ പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. മന്ത്രി പ്രസ്‍താവന ആവർത്തിച്ച് നോക്കട്ടെ. ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കേരളത്തിലുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്നുണ്ട്. അപകടകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Top