കേരളാ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടും: കാനം

kanam rajendran

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശത്തെ കുറിച്ച് മനസ് തുറന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ. മാണി പക്ഷം വന്നതു കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ലെന്ന് കാനം തുറന്നടിച്ചു.

കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ കൊണ്ടുവന്ന് തുടര്‍ഭരണം നശിപ്പിക്കരുത്. കേരളാ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം കിട്ടുമെന്നും കാനം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ജന പിന്തുണ പാല ഉപതെരഞ്ഞെടുപ്പില്‍ അറിഞ്ഞതാണ്. ജോസ് വിഭാഗം വന്നാല്‍ സിപിഐയുടെ രണ്ടാം സ്ഥാനം നഷ്ടപെടുമെന്ന ഭയമില്ലെന്നും കാനം തുറന്നടിച്ചു.

ഗണിത ശാസ്ത്രത്തിന്റെ രാഷ്ട്രീയത്തിലല്ല, രാഷ്ട്രീയത്തിലെ ഗണിത ശാസ്ത്രത്തിലാണ് സി.പി.ഐക്ക് വിശ്വാസമെന്നും കാനം പറഞ്ഞു.

കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞിട്ടില്ല. അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഒരു പുതിയ ഘടകകക്ഷിയെ മുന്നണിയിലേക്ക് ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസുമായുള്ളത് നയപരമായ തര്‍ക്കമാണെന്നും അല്ലാതെ കുടുംബതര്‍ക്കം വല്ലതുമുണ്ടോയെന്നും കാനം ചോദിച്ചു.

Top