ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം; വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍

കൊല്ലം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ മാണിയില്ലാതെയാണ് ജയിച്ചിട്ടുള്ളതെന്നും കാനം കൊല്ലത്തു പറഞ്ഞു. യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.

അതേസമയം, നൂറുശതമാനം വിജയപ്രതീക്ഷയുണ്ടെന്നാണ് ചെങ്ങന്നൂരിലെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രതികരണം. ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയുണ്ടാകുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിന്റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പിനു ബിജെപി സര്‍വസജ്ജമാണെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി.

മെയ് 28നാണ് ഉപതിരഞ്ഞെടുപ്പ്, ഫലം 31ന് അറിയാം.

Top