സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല: കാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടന സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന അവകാശമാണതെന്നും കാനം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കേന്ദ്രനിയമത്തിനെതിരെ കോടതിയില്‍ പോകും മുന്‍പ് തന്നെ അറിയിക്കണമെന്നും ചട്ടങ്ങള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ്. റൂള്‍സ് ഓഫ് ബിസിനസ് ചട്ടം പാലിക്കാത്തതില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെയാണ് കാനം രംഗത്ത് വന്നത്. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയത് അനുചിതമായി പോയെന്നും സര്‍ക്കാരിനോട് വിശദീകരണം ചോദിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയോ ഇല്ലാത്ത ഒരു കാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു പ്യൂണിന്റെ അവധി ഉത്തരവ് പോലും ഗവര്‍ണറുടെ പേരിലാണ്. അതിന്റെ പേരില്‍ അധികാരം പ്രയോഗിക്കേണ്ടെന്നും കാനം തുറന്നടിച്ചു.

ഗവര്‍ണര്‍ എന്ന പദവി ആവശ്യമില്ലെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്. ഗവര്‍ണര്‍ ഇങ്ങനെ തരംതാഴരുതെന്നും കാനം പറഞ്ഞു. ഗവര്‍ണര്‍ ഒരു ഭാഗത്തും കേരള ജനത മറുഭാഗത്തുമാണ്. ഇവിടെ ഒരു ഭരണഘടനാ പ്രതിസന്ധിയുമില്ല. റൂള്‍സ് ഓഫ് ബിസിനസ് വായിച്ച് തെറ്റിദ്ധരിപ്പിക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സഭയില്‍ നിയമനിര്‍മ്മാണം നടത്തും. അധികാരം ഗവര്‍ണര്‍ക്കാണെന്ന് പറയുന്നുവെങ്കില്‍ ഒരു ഗാലപ്പ് പോള്‍ നടത്താമെന്നും കാനം പറഞ്ഞു.

ഗവര്‍ണറുടെ നടപടി കൊണ്ടൊന്നും ജനപിന്തുണയുള്ള സര്‍ക്കാരിനെ ഒന്നും ചെയ്യാനാകില്ല. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയില്ലെങ്കില്‍ അപ്പോള്‍ കാണാമെന്നും കാനം തുറന്നടിച്ചു.

Top