തിരുവനന്തപുരം: വരുന്നവരെയും പോകുന്നവരെയും ചേര്‍ത്തല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രതികരണത്തിലായിരുന്നു കാനത്തിന്റെ മറുപടി.
സി.പി.എമ്മിന്റെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ജോസ് കെ. മാണി വിഭാഗത്തിന് എല്‍.ഡി.എഫില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സി.പി.ഐ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും കാനം പറഞ്ഞു.
1965 ലെ ചരിത്രം ഓര്‍മ്മിപ്പിച്ച് ഒറ്റയ്ക്ക് നില്‍ക്കുന്നതിലെ പ്രശ്നം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചതിനോടും കാനം രാജേന്ദ്രൻ പ്രതികരിച്ചു. 1965ല്‍ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണന്‍ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ല്‍ മുസ്ലിം ലീഗ് ഉള്‍പ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓര്‍മിപ്പിച്ചു.
എല്‍.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ സ്വീകരിച്ചുകൊണ്ടാണ്. അല്ലാതെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഇടംനല്‍കിക്കൊണ്ടല്ലെന്നും കാനം വ്യക്തമാക്കി.
ഇതോടെ, ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്.
അതേസമയം ജാേസ് കെ മാണി പക്ഷത്തെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫിലെ സി പി ഐ ഒഴിയെയുളള കക്ഷികളുമായി സി പി എം ധാരണയിലെത്തിയതായാണ് സൂചന.