സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കാനം

kanam

കൊച്ചി : സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം പറഞ്ഞു. കാനം എറണാകുളത്തുനിന്നും മടങ്ങി.

അതേസമയം സിപിഐ മാര്‍ച്ചിനിടെ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് കാനം ഇന്നലെ രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിയേയും എംഎല്‍എയേയും എന്തിന് മര്‍ദിച്ചു എന്ന് എസ്ഐയോട് ചോദിക്കണം. സിപിഐ മാര്‍ച്ച് നടത്തിയതിനാണ് പൊലീസ് മര്‍ദിച്ചതെന്നു പറഞ്ഞ കാനം പൊലീസ് ആരേയും വീട്ടില്‍ കയറി മര്‍ദിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.

അതിനിടെ കാനം രാജേന്ദ്രനെതിരെ സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി കാനം രംഗത്തെത്തിയിരുന്നു. പോസ്റ്ററുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും സിപിഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിക്കില്ലെന്നും കാനം പറഞ്ഞു.

പൊലീസ് ലാത്തിചാര്‍ജിനെ ന്യായികരിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കി. പൊലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടില്‍ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top