തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. ആനി രാജയ്‌ക്കെതിരെ എംഎം മണിയുടെ പരാമർശത്തിൽ കാനം ശക്തിയായി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.
ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ല. അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും അദ്ദേഹത്തിന്റെ വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.
മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത. ചര്‍ച്ച പുരോഗമിക്കുകയാണ്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കൂടുതല്‍ വിമര്‍ശിക്കപ്പെടാനാണ് സാധ്യത.