കനകദുര്‍ഗ്ഗയും ബിന്ദുവും അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാരെന്ന് ശാരദക്കുട്ടി

saradakutty

തിരുവനനതപുരം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശബരിമലയില്‍ തന്ത്രിമാര്‍ ശുദ്ധികലശം നടത്തിയതെന്ന് ശാരദക്കുട്ടി പറഞ്ഞു. അതേസമയം ശബരിമല ദര്‍ശനം നടത്തിയ കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാരാണെന്നും പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞുവെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കനകദുര്‍ഗ്ഗ, ബിന്ദു ..കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു.

പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

ശുദ്ധികലശം നടക്കട്ടെ.ചാണകവും ഗോമൂത്രവും തളിക്കട്ടെ. നടയടച്ചിടട്ടെ..ആചാരപ്രകാരം എല്ലാം നടക്കട്ടെ. അതൊക്കെ തന്ത്രി മന്ത്രിമാര്‍ കൂടിയാലോചിക്കട്ടെ. എന്തു ഭൂകമ്പവും നടക്കട്ടെ. ഈ നിമിഷം രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു. അതിനി ഇല്ലാതാകുന്നില്ല. ചര്‍ച്ചകള്‍ മുന്നേറട്ടെ. ഈ നിമിഷം ഇല്ലാതാക്കാനാകില്ല.

‘ഇടറിയോ മാര്‍ഗ്ഗവും ലക്ഷ്യവും
ഇടയുള്ളോര്‍ വാദിപ്പിന്‍..
ഞാനൊന്നു തല ചായ്ക്കട്ടെ’ ഇടശ്ശേരി

എസ്.ശാരദക്കുട്ടി

Top