കമ്പകക്കാനം കൂട്ടക്കൊലക്കേസ്; പ്രതിയായ ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊടുപുഴ-മുട്ടം ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

കമ്പകക്കാനം കാനാട്ട് കൃഷ്ണനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലാണ് ലിബീഷ് അറസ്റ്റിലായിരിക്കുന്നത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണങ്ങളും കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീടിനു പിന്നിലുള്ള കുഴിയില്‍ നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

Top