ഒളിമ്പിക്‌സ്; ഡിസ്‌കസ് ത്രോ ഫൈനലില്‍ കമല്‍പ്രീത് കൗര്‍ ഏഴാം സ്ഥാനത്ത്

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോ ഫൈനലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ കമല്‍പ്രീത് കൗര്‍ ആദ്യ രണ്ട് ശ്രമങ്ങള്‍ പൂര്‍ത്താക്കിയപ്പോള്‍ ഏഴാം സ്ഥാനത്ത്. ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരം പിന്നിട്ട കമല്‍പ്രീതിന്റെ രണ്ടാം ശ്രമം ഫൗളായി. മഴമൂലം ഡിസ്‌കസ് ത്രോ മത്സരം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആദ്യ ശ്രമത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം താണ്ടി അമേരിക്കയുടെ വലാറൈ ഓള്‍മാനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 65.72 മീറ്റര്‍ ദൂരം എറിഞ്ഞ ക്യൂബയുടെ യൈമെ പെരസ് രണ്ടാം സ്ഥാനത്തുണ്ട്. 65.34 മീറ്റര്‍ ദൂരം പിന്നിട്ട ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് ആണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.

യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. തന്റെ അവസാന ശ്രമത്തിലായിരുന്നു നേരിട്ടുള്ള യോഗ്യത മാര്‍ക്ക് മറികടന്ന് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ കമല്‍പ്രീത് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.

യോഗ്യതാ റൗണ്ടിലും അമേരിക്കയുടെ വലേറി ഓള്‍മാന്‍ തന്നെയായിരുന്നു മുന്നിലെത്തിയത്. ആദ്യ ശ്രമത്തില്‍ 66.42 ദൂരമാണ് യോഗ്യതാ റൗണ്ടില്‍ ഓള്‍മാന്‍ പിന്നിട്ടത്. 70.01 മീറ്ററാണ് ഓള്‍മാന്റെ കരിയറിലെ മികച്ച ദൂരം. കരിയറില്‍ 71.41 മീറ്റര്‍ പിന്നിട്ടിട്ടുള്ള ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍ക്കോവിച്ച് ഫൈനലില്‍ അഞ്ചാം സ്ഥാനത്താണ്. 62.53 മീറ്ററാണ് പെര്‍ക്കോവിച്ച് ഫൈനലില്‍ എറിഞ്ഞത്.

 

Top