‘അധ്യക്ഷസ്ഥാനത്തേക്കില്ല’, വ്യക്തമാക്കി കമല്‍നാഥ്, സോണിയ ഗാന്ധിയെ നിലപാടറിയിച്ചെന്ന് സൂചന

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിൻറെ സാധ്യതകൾ മങ്ങിയതോടെ ചർച്ചകൾ എത്തിനിൽക്കുന്നത് മുതിർന്ന നേതാവായ കമൽനാഥിലേക്കാണ്. എന്നാൽ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാൻ ആഗ്രഹിച്ച കമൽനാഥിൻറെ പേര് വീണ്ടും അധ്യക്ഷ ചർച്ചകളിൽ നിറയുമ്പോൾ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമൽനാഥ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമൽനാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമൽനാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന.

ഹൈക്കമാൻഡ് തീരുമാനം അശോക് ഗെലോട്ട് അട്ടിമറിച്ചെന്നാണ് എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട്. ഇന്നലെ രാത്രിയുണ്ടായ സംഭവവികാസങ്ങളിലൂടെ സോണിയ ഗാന്ധിയെ അക്ഷരാർത്ഥത്തിൽ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാൻഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി.

ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവർത്തക സമിതിയംഗങ്ങൾക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെ നടപടിക്കും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. രാജസ്ഥാനിൽ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ മാധ്യമങ്ങൾക്ക് മുൻപിലും ആവർത്തിച്ചു. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കൻ അവഗണിച്ചത് ഹൈക്കമാൻഡിൻറെ കടുത്ത പ്രതിഷേധത്തിൻറെ സൂചനയാണ്.

Top