കമല്‍ ഹാസന്റെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ

ലകനായകൻ കമല്‍ ഹാസന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. ചെന്നൈ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു കമല്‍ ഹാസന്റെ ശസ്ത്രക്രിയ. വലതുകാലിലെ അസ്ഥിയിലുണ്ടായ നേരിയ അണുബാധയെത്തുടര്‍ന്നാണ് കമല്‍ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്ഛന്‍ നന്നായിരിക്കുന്നുവെന്നും നാലോ അഞ്ചോ ദിവസത്തിനു ശേഷം കമല്‍ വീട്ടിലേക്കു മടങ്ങുമെന്നും കുറച്ചുദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ജനങ്ങളുമായുള്ള ഇടപെടല്‍ പുനരാരംഭിക്കുമെന്നും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും പറഞ്ഞു. കമലിന്‍റെ അനാരോഗ്യ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്‍റെ സൗഖ്യത്തിനായി പ്രാര്‍ഥിച്ചവര്‍ക്ക് നന്ദിയും അവർ രേഖപ്പെടുത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു അപകടത്തെ തുടര്‍ന്ന് കമല്‍ ഹാസന് വലതുകാലില്‍ ഒരു ശസ്ത്രക്രിയ മുന്‍പ് നടത്തേണ്ടതായി വന്നിരുന്നു. എന്നാല്‍ അന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്ന തുടര്‍ ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ആവശ്യത്തിന് വിശ്രമം എടുത്തില്ലെന്നും കമല്‍ തന്നെ പ്രതികരിച്ചിരുന്നു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ രണ്ടാഴ്ച സംസ്ഥാനത്തുടനീളം 5000 കിലോമീറ്ററോളം യാത്ര നടത്തുകയും ചെയ്തിരുന്നു അദ്ദേഹം. ഇതിനിടെ ബിഗ് ബോസ് തമിഴിന്‍റെ ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്നു. തിരക്കുകളാല്‍ മാറ്റിവച്ച ശസ്ത്രക്രിയയാണ് കാലിന്‍റെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് അടിയന്തരമായി നടത്തേണ്ടിവന്നത്.

Top