ഗോഡ്‌സെ പരാമര്‍ശം ; കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സെയാണെന്ന് പറഞ്ഞ കമല്‍ഹാസന്റെ നാവ് വെട്ടിമാറ്റണമെന്ന് തമിഴ്നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജി.

കമലഹാസന്റെ പാര്‍ട്ടി സമൂഹത്തില്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും മക്കള്‍നീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയാള്‍ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസല്‍മാനെന്നോ ഇല്ല,’ ബാലാജി പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടിയാണ് കമല്‍ഹാസന്റെ ഈ പ്രസ്താവന, വിഷം വമിപ്പിക്കുന്ന നേതാവാണ് കമല്‍ഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി വിമര്‍ശിച്ചു.

അതേസമയം കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്ത് വന്നിരുന്നു. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമലിനെതിരെ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനായി അപകടകരമായ കളിയാണ് കമല്‍ഹാസന്‍ നടത്തുന്നത്. വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ ട്വീറ്റ് ചെയ്തു.

വിശ്വരൂപം സിനിമ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോള്‍ താന്‍ യഥാര്‍ഥ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നത്. വെള്ളിത്തിരയിലെ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ അഭിനയിക്കാനിറങ്ങിയിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.

Top