കല്യാശേരിയിലെ കള്ളവോട്ട്: മുസ്ലിം ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

arrest

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് കല്യാശേരിയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും. കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുക്കും.

അതേസമയം ലീഗ് പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് നിയമപരമായി തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ആഷിക് കെ.എം,മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഷിക് എന്നയാള്‍ കള്ളവോട്ട് ചെയ്ത കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. വ്യക്തത വരുത്താന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.

അതേസമയം കള്ള വോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റ് കള്ള വോട്ടിന് പ്രേരിപ്പിച്ചോയെന്ന് പരിശോധിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ ഏജന്റിനെതിരെ കേസെടുക്കുമെന്നും സെക്ഷന്‍ 134 പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ടിക്കാറാം മീണ നിര്‍ദേശിച്ചിട്ടുണ്ട്. കള്ള വോട്ട് വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

Top