കൊലയാളി വൈറസിനെ ചെറുക്കാന്‍ കല്യാണ്‍ ജൂവലേഴ്സ് 10 കോടി നല്‍കും

തൃശൂര്‍: സംസ്ഥാനത്തെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ശക്തിയാര്‍ജ്ജിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് കരുത്തായി കല്യാണ്‍ ജൂവലേഴ്സ് രംഗത്ത്. പത്ത്‌കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ ജൂവല്ലറി ഗ്രൂപ്പായ കല്യാണ്‍ നല്‍കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്സ് ഈ തുക നല്‍കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന.

കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് കല്യാണ ജൂവലേഴ്സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

തുക അര്‍ഹമായ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാണ്‍ വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക. കല്യാണ്‍ ജൂവലേഴ്സിന്റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 10 കോടി രൂപ കല്യാണ്‍ ജ്വല്ലേഴ്‌സ് നീക്കിവയ്ക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാര്‍ക്കും ശമ്പളം പൂര്‍ണമായും നല്‍കുമെന്ന് കാട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ എല്ലാ ജീവനക്കാര്‍ക്കും കത്തയക്കുകയും ചെയ്തിട്ടുണ്ട്.

Top