അജികുമാറിന്റെ മരണം; കൊലപ്പെടുത്തിയത് അയല്‍വാസി ഒറ്റയ്‌ക്കെന്ന് പൊലീസ്‌

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജികുമാറിനെ കൊലപ്പെടുത്തിയത് അയല്‍വാസി ബിനുരാജ് ഒറ്റയ്‌ക്കെന്ന് പൊലീസ്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബിനുരാജിന്റെ ജിമ്മില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു. ബിനുരാജിന്റെ സ്‌കൂട്ടറിലും രക്തക്കറയുണ്ട്. പിടിക്കപ്പെടും എന്നായപ്പോള്‍ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു. സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതകത്തില്‍ സുഹൃത്ത് സംഘത്തിലെ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു

 

ഏറെ ആഴത്തിലുള്ള നിരവധി കുത്തുകള്‍ അജികുമാറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു.അജികുമാറിന്റെ മരണത്തെക്കുറിച്ച് കല്ലമ്പലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അന്നേദിവസം വൈകുന്നേരം അജികുമാറിന്റെ സുഹൃത്തുകള്‍ വീണ്ടും ഒന്നുചേര്‍ന്ന് മദ്യപിച്ചു. കൂട്ടത്തിലുളള ഡ്രൈവര്‍ സജീവാണ് അജികുമാറിന്റെ കൊലക്ക് പിന്നിലെന്ന് ചില സുഹൃത്തുകള്‍ കുറ്റപ്പെടുത്തി. മദ്യപസംഘം പിരിഞ്ഞപ്പോള്‍ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത് എനിവരുടെ മേല്‍ പിക് അപ്പ് വാന്‍ കയറ്റിയിറക്കി. അജിത് തല്‍ക്ഷണം മരിച്ചു. പ്രമോദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് കല്ലമ്പലം സ്റ്റേഷനില്‍ കീഴടങ്ങിയ സജീവ് പൊലീസിനോട് പറഞ്ഞു. സജീവില്‍ നിന്നാണ് അയല്‍വാസിയായ ബിനുരാജാണ് കൊലപാതകത്തിന്റ പിന്നിലെന്ന് സൂചന ലഭിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബസിന് മുന്നില്‍ ചാടി ബിനുരാജ് മരിച്ചു.

 

Top