രജനിക്ക് ഒന്നേകാല്‍ കോടിയുടെ കാര്‍ സമ്മാനമായി നല്‍കി കലാനിധി മാരന്‍

ചെന്നൈ: ഇന്ത്യന്‍ സിനിമയിലെ സമീപ കാല ഹിറ്റുകളില്‍ ഏറ്റവും വലുതാണ് രജനികാന്തിന്റെ ജയിലര്‍. മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇന്ത്യയില്‍ മാത്രം കളക്ഷന്‍ 300 കോടി കടന്നു. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹതിത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.

ചിത്രം വന്‍ വിജയമായതിന് പിന്നാലെ അതിന്റെ ലാഭ വിഹിതം സൂപ്പര്‍താരം രജനികാന്തിന് നിര്‍മ്മാതാക്കളായ സണ്‍പിക്‌ചേര്‍സ് ഉടമ കലാനിധി മാരന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരന്‍ സമ്മാനിച്ചിട്ടുണ്ട്. സണ്‍ പിക്‌ചേര്‍സ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിന്റെ വിവരം പുറത്തുവിട്ടത്.

ബിഎംഡബ്യൂ എക്‌സ് 7 കാറാണ് രജനിക്ക് കലാനിധി മാരന്‍ സമ്മാനിച്ചത്. കാര്‍ ദേക്കോ പ്രകാരം ഒന്നേകാല്‍ കോടിക്ക് അടുത്താണ് ഈ കാറിന്റെ വില. ഇത് രജനിക്ക് സമ്മാനിക്കുന്ന വീഡിയോ സണ്‍ പിക്‌ചേര്‍സ് പുറത്തുവിട്ടിട്ടുണ്ട്. ജയിലറിന് 110 കോടി രജനി പ്രതിഫലം വാങ്ങിയിരുന്നുവെന്നും അതിന് പിന്നാലെ 100 കോടി ലാഭവിഹിതം കൂടി ലഭിച്ചതോടെ രജനി ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടനായെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞിരുന്നു. അതിന് പുറമേയാണ് പുത്തന്‍ കാര്‍.

Top