വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസ്: മുഖ്യപ്രതി അനില്‍കുമാര്‍ പിടിയില്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യപ്രതി എ അനില്‍കുമാര്‍ പിടിയില്‍. തമിഴ്‌നാട് മധുരയിലെ ഒളിയിടത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ് അനില്‍ കുമാര്‍.

കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണ് അനില്‍ കുമാറിന്റേത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി മധുരയിലുള്ളതായി പൊലീസ് കണ്ടെത്തുന്നത്. സംഭവത്തില്‍ രണ്ടു കേസുകളാണ് കളമശേരി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടു കേസിലും അനില്‍കുമാര്‍ ആണ് മുഖ്യപ്രതി.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് അനില്‍കുമാരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസെടുത്തതിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയിരുന്നു. വ്യാജ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട ഗുഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Top