കളമശ്ശേരി സ്‌ഫോടനം; പ്രതി മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് അപേക്ഷ ഇന്ന് നല്‍കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കുക. സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തുകയാണ് ലക്ഷ്യം.

മാര്‍ട്ടിന്‍ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറെന്‍സിക്കിന് പരിശോധനയ്ക്കായി കൈമാറും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. മാര്‍ട്ടിന്‍ വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്തെ വിവരങ്ങളും തേടുന്നുണ്ട്. നവംബര്‍ 29 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.

കളമശ്ശേരി സ്‌ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതിയെ റിമാന്‍ഡില്‍ വിട്ടത്. മാര്‍ട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടത്. കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. സ്വയം കേസ് വാദിക്കാമെന്നും പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിര്‍മിച്ചത് മാര്‍ട്ടിന്‍ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. അത്താണിയിലെ വീട്ടില്‍ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. ചെയ്തത് എന്തൊക്കെയാണെന്ന് ഇയാള്‍ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഐഇഡി നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ സൂക്ഷിച്ച കുപ്പിയും പൊലീസ് കണ്ടെടുത്തു.

Top