കളമശ്ശേരി സ്ഫോടനം: തൃപ്പൂണിത്തുറയിലെ പടക്കകടയില്‍ തെളിവെടുപ്പ്, പ്രതിയെ കടയുടമ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്കുമായി തൃപ്പൂണിത്തുറയിലെ പടക്കകടയില്‍ തെളിവെടുപ്പ്. പ്രതി ഗുണ്ട് വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കകടയിലാണ് വ്യാഴാഴ്ച രാവിലെ തെളിവെടുപ്പ് നടത്തിയത്. കടയില്‍ എത്തിച്ച പ്രതിയെ കടയുടമ തിരിച്ചറിഞ്ഞു. ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ ഗുണ്ടുകള്‍ വാങ്ങിയത് ഇവിടെനിന്നാണെന്ന് ഡൊമിനിക് വെളിപ്പെടുത്തിയിരുന്നു.

തമ്മനത്തെ പ്രതിയുടെ വീട്ടിലും വ്യാഴാഴ്ച തെളിവെടുപ്പുണ്ടാകും. പടക്കകടയിലെ തെളിവെടുപ്പിന് ശേഷം ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ് എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോയേക്കും. പോലീസ് നടപടികളുമായി പ്രതി പൂര്‍ണമായും സഹകരിക്കുന്നുണ്ട്.

കഴിഞ്ഞദിവസം സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. മറ്റാരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് തെളിവെടുപ്പിനിടെ പ്രതി ആവര്‍ത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ കുറ്റസമ്മതം നടത്തിയതെന്നും മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞിരുന്നു. ബോംബ് വെച്ചതെങ്ങനെയെന്നും ഹാളിലേക്ക് കയറിപ്പോയ വഴിയും തിരിച്ച് സ്‌കൂട്ടറില്‍ മടങ്ങിയ വഴിയും പ്രതി കാണിച്ചുകൊടുത്തു.

Top