കളമശ്ശേരി സ്‌ഫോടന കേസ്; ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു, അഭിഭാഷകന്‍ വേണ്ടെന്നും പ്രതി

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. ഇതോടെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഡൊമിനിക് മാര്‍ട്ടിനെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ റിമാന്‍ഡ് ചെയ്തു. അഭിഭാഷകന്‍ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊലീസ്, വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കൊടകര പോലീസ് സ്റ്റേഷനില്‍ നടത്തിയ തെളിവെടുപ്പില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രമാണ് എന്നാണ് പൊലീസിനോട് മാര്‍ട്ടിന്‍ ആവര്‍ത്തിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനത്തിന്റെ നിര്‍ണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്നാണ് കേസിലെ നിര്‍ണായക തെളിവായ നാല് റിമോട്ടുകള്‍ കണ്ടെടുത്തത്. ഈ റിമോട്ടുകള്‍ ഉപയോഗിച്ചാണ് കളമശ്ശേരിയില്‍ മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തത്.

Top