കളമശ്ശേരി അപകടം; തൊഴിലാളികളുടെ മൃതദേഹങ്ങള്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ക്കായി നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. കുഴിയില്‍ അകപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരില്‍ ഒരാള്‍ ആദ്യം സ്വയം രക്ഷപ്പെട്ടു. ബാക്കി ആറ് പേരില്‍ 2 പേരെ തുടക്കത്തില്‍ തന്നെ രക്ഷപ്പെടുത്തി. മണ്ണിന് അടിയിലായിപ്പോയ ബാക്കി 4 പേരെ രക്ഷപ്പെടുത്താന്‍ വൈകി. ഇവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ ജോജി അറിയിച്ചു.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഞ്ചുദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അവശ്യപ്പെട്ടതായി ജില്ലാ കളക്ടര്‍ കലക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യും. മൃതദേഹങ്ങള്‍ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തണോ എന്നു ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top