‘കളക്കാത്ത സന്ദനമേറം…’;ദേശിയ പുരസ്‌ക്കാര നിറവിൽ നാഞ്ചിയമ്മ

ളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ മലയാളികൾ ഏറെ ശ്രദ്ധിച്ച ഒരു ശബ്ദമായിരുന്നു ഈ പാട്ടുകാരിയുടേത്. നാഞ്ചിയമ്മ പാടിയ ഈ പാട്ടിനു താളം പിടിച്ച കേരള മണ്ണിന് ദേശിയ തലത്തിൽ ഒരു പൊൻതൂവൽ ആയി മികച്ച ഗായികയ്ക്കുള്ള ദേശിയ പുരസ്‌കാരം വന്നെത്തിയിരിക്കുകയാണ്. ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നാഞ്ചിയമ്മയുടെ പുരസ്കാര ലബ്ദി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നാഞ്ചിയമ്മ നേടിയിരുന്നു.

ആദിവാസി കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ ആ പാട്ടിന്റെ സ്വരത്തിനു ഇപ്പോൾ ദേശിയ അംഗീകാരം ലഭിച്ചിരിക്കുകയാണ്. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ദശലക്ഷക്കണക്കിന് വ്യൂ നേടിയിരുന്നു. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നാഞ്ചിയമ്മയിലൂടെ മലയാള സിനിമയില്‍ എത്തിയത്. ജീവിത സാഹചര്യങ്ങൾ പലപ്പോഴും നഞ്ചിയമ്മയെ തകർക്കാൻ നോക്കിയെങ്കിലും പുഞ്ചിരിമായാതെ തന്റെ ഈണങ്ങൾ ചേർത്തുവെച്ചവർ മുന്നോട് പോവുക തന്നെ ചെയ്തു. സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.

റിപ്പോർട്ട്: ചൈതന്യ രമേശ്

Top