kalabhavan-mani-death-mystry

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍. മണിയുടെ ഭാര്യാ സഹോദരനായ വിപിന്‍, സുഹൃത്തും സഹായിയുമായ അരുണ്‍, ഭക്ഷണം പാചകം ചെയ്ത മുരുകന്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ തുടരുന്നത്.

മണി മരണപ്പെട്ടതിന്റെ തൊട്ടുത്ത ദിവസം (മാര്‍ച്ച് 7) പോലീസ് കസ്റ്റഡിയിലെടുത്ത ഇവരെ അഞ്ജാത കേന്ദ്രത്തിലേക്ക് അന്വേഷണസംഘം ഇപ്പോള്‍ മാറ്റിയിരിക്കുകയാണ്.

കസ്റ്റഡിയിലെടുക്കുന്നവരെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് നിയമമുള്ളതിനാല്‍ ഇവര്‍ കസ്റ്റഡിയിലുള്ള വിവരം പോലീസ് സ്ഥിരീകരിക്കുന്നില്ല.

മണിയും സംഘവും ചാരായം കഴിച്ചുവെന്നും ഗുരുതരമായ കരള്‍ രോഗമുണ്ടായതിനാല്‍ അത് മണിയുടെ മരണത്തിന് കാരണമാകുകയായിരുന്നുവെന്നുള്ള നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്.

ചാരായത്തില്‍ വീര്യം കൂട്ടാന്‍ ചേര്‍ത്ത കീടനാശിനി തന്നെയാകും മരണത്തിന് കാരണമായിരിക്കുകയെനാനണ് നിഗമനം. ഇതിന്റെ ക്വാണ്ടിറ്റി എത്രയെന്ന് വിദഗ്ധ പരിശോധനയിലൂടെ വ്യകതമായാല്‍ അത് കേസില്‍ നിര്‍ണ്ണായകമാവും.

കാക്കനാട് ഫോറന്‍സിക് ലാബില്‍ നിന്ന് കിട്ടിയ മണിയുടെ ആന്തരികാവയവങ്ങളുടെ റിപ്പോര്‍ട്ടിനു പുറമേ ഇപ്പോള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ലാബിലെ വിദഗ്ധ റിപ്പോര്‍ട്ടിനായാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്.

പാടിയിലെ വസതിയിലെ പറമ്പില്‍ നിന്ന് കണ്ടെടുത്ത രണ്ട് കീടനാശിനി കുപ്പികള്‍ സംബന്ധമായി കടക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മണിയുടെ ഭാര്യാപിതാവിനെ നേരത്തെ അന്വേഷണം സംഘം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ താന്‍ കൃഷിയാവശ്യത്തിനായി വാങ്ങിയതാണ് കീടനാശിനിയെന്നാണ് ഭാര്യാപിതാവ് സുധാകരന്‍ മൊഴി നല്‍കിയിരുന്നത്.

ചാരായം മണിയുടെ വസതിലെത്തിച്ചത് ഇപ്പോള്‍ ഗള്‍ഫിലുള്ള സുഹൃത്താണെന്നും പോലീസിന് തുടക്കത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.

മീഥെയ്ല്‍-ഈഥെയ്ല്‍ ആല്‍ക്കഹോളുകള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് ആദ്യം അമൃത ഹോസ്പിറ്റലും പിന്നീട് കാക്കനാട് കെമിക്കല്‍ ലാബും നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അറസ്റ്റ അനിവാര്യമാകുമെന്നാണ് സൂചന.

അതുകൊണ്ട് തന്നെ ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ചില കടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

നിരോധിക്കപ്പെട്ട ചാരായം വാറ്റിയവരും എത്തിച്ചവരും കുടിച്ചവരുമെല്ലാം പ്രതികളാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.

നിരോധിക്കപ്പെട്ടവ ശരീരത്തില്‍ കണ്ടെത്തിയതായി അമൃത ഹോസ്പിറ്റല്‍ അധികൃതര്‍ വിവരം നല്‍കിയ ഉടനെ കേസെടുത്ത് തുടര്‍നടപടി അടിയന്തിരമായി സ്വീകരിക്കേണ്ടിയിരുന്ന ചേരാനല്ലൂര്‍ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരുന്നത്. നിരോധിക്കപ്പെട്ടവ ഉപയോഗിച്ച് ആരെങ്കിലും മരണപ്പെട്ടാല്‍ മരണപ്പെട്ടവരെയടക്കം പ്രതിയാക്കി ആദ്യം സിആര്‍പിസി 174 പ്രകാരം കേസ് എടുക്കുകയും പിന്നീട് ചാര്‍ജ് കൊടുക്കുമ്പോള്‍ പ്രസ്തുത വ്യക്തിയെ കുറവ് ചെയ്യുകയും ചെയ്യാമെന്നാണ് നിയമത്തില്‍ പറയുന്നത്.

മരണപ്പെട്ട സ്ഥലത്ത് വച്ച് ഇന്‍ക്വസ്റ്റ് നടത്താതെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയതിനാല്‍ പല തെളിവുകളും നഷ്ടപ്പെട്ടാന്‍ കാരണമായതായും ആക്ഷേപമുണ്ട്.

ഹൈദരാബാദിലെ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും നിരോധിക്കപ്പെട്ട ചാരായം മരണകാരണമായെന്ന് ഉറപ്പുവരുത്തിയാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരടക്കം പ്രതികളാകും.

ഇതിന് വേണ്ടിയാണ് മറ്റുള്ളവരെ വിട്ടയച്ചിട്ടും ഇവരെ മാത്രം വിട്ടയക്കാതെ ഇരിക്കുന്നാണ് അറിയുന്നത്.

മണിയുടെ അമിത മദ്യപാനത്തിന് പിന്നില്‍ സുഹൃത്തുക്കളായതിനാലാണത്രെ കസ്റ്റഡിയില്‍ ഇത്ര ദിവസമായിട്ടും ബന്ധുക്കള്‍ പ്രശ്‌നമുണ്ടാക്കാതെ പോലിസിനോട് സഹകരിക്കുന്നതെന്നാണ് പറയുപ്പെടുന്നത്. ഇവര്‍ പുറത്തിറങ്ങിയാല്‍ ജനരോക്ഷം ഇവര്‍ക്ക് എതിരെയുണ്ടാകുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നുമുണ്ടത്രെ.

അതേസമയം, നിലവിലെ അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയ കുടുംബത്തിന്റെ നടപടിയും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടിയും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സിബിഐ അടക്കമുള്ള മറ്റൊരു ഏജന്‍സി കേസന്വേഷിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പിന്നീട് ‘പണി’ കിട്ടാതിരിക്കാന്‍ ധൃതി പിടിച്ച് കേസന്വേഷണം അവസാനിപ്പിക്കാനില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

Top