കൊച്ചി: കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയെക്കുറിച്ചുളള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു. ആത്മഹത്യ ചെയ്ത ശില്പയുടെയും നിജോയുടെയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ ലോണ്‍ വായ്പ തട്ടിപ്പ് സംഘത്തിനെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി.
കടമക്കുടിയില്‍ സാമ്പത്തിക ബാധ്യതയില്‍ നിജോയും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ആപ്പ് കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. നിജോയുടെ ഭാര്യ ശില്‍പയുടെ ഫോണ്‍ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ശില്‍പയുടെ ഫോണിലാണ് വായ്പ ഇടപാടുകള്‍ നടന്നത്. ഈ ഫോണിലേക്കാണ് സന്ദേശങ്ങളും വരുന്നത്. ഉടന്‍ ഫോണ്‍ പരിശോധിക്കും. അന്വേഷണം ശരിയായ ദിശയിലാണെന്ന് എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു.
കൂനമ്മാവിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ശില്‍പയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ നരഹത്യ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആപ്പിന്റെ വിശദാംശങ്ങള്‍ ലഭിച്ചാല്‍ അവരെ കൂടി പ്രതിചേര്‍ത്താകും അന്വേഷണം.
അതേസമയം ആത്മഹത്യക്ക് ശേഷവും ബന്ധുക്കളുടെ ഫോണിലേക്ക് ഭീഷണി സന്ദേശം തുടരുകയാണ്. ശില്‍പയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വച്ചുള്ള സന്ദേശങ്ങള്‍ എത്തിയതില്‍ സഹോദരനും പരാതി നല്‍കിയിട്ടുണ്ട്. വായ്പ എടുക്കാന്‍ നേരം ആപ്പിലേക്ക് അധിക വിവരങ്ങളുടെ ഭാഗമായി നല്‍കിയ നമ്പരുകളിലേക്കാണ് സന്ദേശം എത്തുന്നത്.
ഇതിനിടെ നിജോയുടെ കൂടുതല്‍ സാമ്പത്തിക ബാധ്യതയുടെ വിവരങ്ങള്‍ പൊലീസിന് കിട്ടി. ലോണ്‍ തിരിച്ചടക്കണമെന്നാവശ്യപെട്ട് കേരള ഗ്രാമീണ ബാങ്ക് നിജോക്കയച്ച നോട്ടീസ് വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മൂന്നു ലക്ഷത്തോളം രൂപയാണ് ഈ ബാങ്കില്‍ തിരിച്ചടക്കാനുള്ളത്. വരാപ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും മറ്റൊരു കേസ് അന്വേഷണവുമായി ബന്ധപെട്ട് എസ് എച്ച് ഒ അസാമിലായതിനാല്‍ വടക്കേക്കര എസ് എച്ച് ഒക്കാണ് ഇപ്പോള്‍ ഈ കേസ് അന്വേഷണത്തിന്റെ ചുമതല. കൂനമ്മാവിലുള്ള ഫെഡറല്‍ ബാങ്ക് ശാഖയിലാണ് ശില്‍പയുടെ അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് പണം വന്നതിന്റെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.