കടയ്ക്കാവൂര്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്‌; പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് കടയ്ക്കാവൂര്‍ സ്വദേശിയായ വീട്ടമ്മ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജൂലൈ 19ന് ശിക്ഷ വിധിക്കും. കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍ അപ്പുപ്പന്‍നട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ പരിഗണിച്ചത്.

2016 ഡിസംബര്‍ ഒമ്പതിനാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചു. ഇത് എതിര്‍ത്ത ശാരദ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തപ്പോള്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും, ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതയില്‍ ഹാജരാക്കിയത്. 32 സാക്ഷികള്‍, 49 രേഖകള്‍, 21 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. കടയ്ക്കാവൂര്‍ പൊലീസാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദീന്‍ ഹാജരായി.

 

Top