കടയ്ക്കാവൂര്‍ കേസ്; പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി

തിരുവനന്തപുരം: കടയ്ക്കാവൂര്‍ കേസില്‍ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. അതേസമയം, ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് കേസില്‍ പ്രതിയായ സ്ത്രീ ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ സ്ത്രീക്കെതിരേ മകന്റെ മൊഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.

എഫ്.ഐ.ആറില്‍ സംഭവത്തെ കുറിച്ച് ആദ്യവിവരം നല്‍കിയ ആള്‍ സി.ഡബ്ല്യുസി. അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റെന്നായിരുന്നു ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. മാത്രവുമല്ല, പൊലീസാണ് ആദ്യ വിവരം നല്‍കിയതെന്നും പറഞ്ഞിരുന്നു. എന്നാല്‍ അമ്മയില്‍ നിന്ന് ലൈംഗിക പീഡനമുണ്ടായി എന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പൊലീസിന് സി.ഡബ്ല്യു.സി. നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്.

പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ബാലക്ഷേമ സമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നവംബര്‍ പത്തിന് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13-ന് റിപ്പോര്‍ട്ട് തയ്യാറായിരുന്നു. നവംബര്‍ 30-ന് പൊലീസിന് റിപ്പോര്‍ട്ട് കിട്ടി. ഡിസംബര്‍ 16-ന് ഇ മെയില്‍ വഴിയും റിപ്പോര്‍ട്ട് കിട്ടി. ഇതിനു ശേഷം ഡിസംബര്‍ 18-നാണ് പൊലീസ് കേസെടുത്തത്. മാതാവിനെതിരായ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് എന്നാമുഖത്തോടെയാണ് റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതി പൊലീസിനു നല്‍കിയത്.

ശിശുക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ സമഗ്രമായ കൗണ്‍സിലിങ് നടത്താന്‍ കഴിഞ്ഞില്ലെന്നോ കൂടുതല്‍ കൗണ്‍സിലിങ് വേണമെന്നോ തുടങ്ങിയ നിര്‍ദേശമൊന്നും റിപ്പോര്‍ട്ടിലില്ല. അമ്മ ചെയ്ത കാര്യങ്ങള്‍ തെറ്റാണെന്ന ബോധ്യം കുട്ടിക്കുണ്ടെന്നും കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്.

പോക്‌സോ പ്രകാരം കേസെടുക്കാന്‍, ഈ റിപ്പോര്‍ട്ട് മതി എന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഐജി അന്വേഷണം ആരംഭിച്ചു. ദക്ഷിണ മേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ രഹസ്യമൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഐ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് സമ്മതിക്കാതിരുന്നതാണ് കേസിനു പിന്നിലെന്നാണ് സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Top