കടക്കലില്‍ പൊലീസുകാരന്‍ മരിച്ചത് സ്പിരിറ്റ് കുടിച്ച്; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം: കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. നാലംഗ സംഘം കുടിച്ചത് സ്പിരിറ്റാണെന്നും വെള്ളിയാഴ്ച രാത്രി സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്നും വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മലപ്പുറം പൊലീസ് ക്യാംപിലെ കമാന്‍ഡോ അഖിലാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അഖിലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.

അഖിലിനൊപ്പം മദ്യപിച്ച സുഹൃത്തും അയല്‍വാസിയുമായ ഗിരീഷി(28)നെയും ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

സ്പിരിറ്റ് കലര്‍ന്ന മദ്യമാണ് ഇവര്‍ കുടിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധന കഴിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.

ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്ന് സംശയം ഉണ്ട്. സ്പിരിറ്റ് കിട്ടിയ സ്ഥലത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.

Top