അമ്പലപ്പുഴ പാല്‍പ്പായസം: പേരില്‍ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി

kadakampally surendran

തിരുവനന്തപുരം: പ്രശസ്തമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്പലപ്പുഴ പാല്‍പ്പായസം ഗോപാല കഷായമെന്നാക്കി പേര് മാറ്റേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നുകൂടി ആക്കുന്നതിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും നേരത്തെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമ്പലപ്പുഴ പാല്‍പ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വില്‍ക്കുന്നത് ദേവസ്വം ബോര്‍ഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് പായസത്തിന് പേറ്റന്റ് നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അമ്പലപ്പുഴ പാല്‍പ്പായസം, ഗോപാല കഷായം എന്നീ പേരുകളില്‍ പേറ്റന്റ് നേടാനായിരുന്നു ശ്രമം. ചരിത്ര രേഖകളില്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന്, ഗോപാല കഷായം എന്നും പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചത്.

എന്നാല്‍, പായസത്തിന്റെ പേരിനൊപ്പം മറ്റൊരു പേരും ചേര്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ക്ഷേത്രഭരണസമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്‌സ്മാനും ഭരണസമിതി പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രിയും ക്ഷേത്രഭരണസമിതിയുടെ നിലപാടിനോട് യോജിച്ച തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.

Top