വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran

തിരുവനന്തപുരം : വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്രയും ആളുകള്‍ നോക്കി നില്‍ക്കെ സമര പന്തലില്‍ ഒരാള്‍ക്ക് എങ്ങനെ ആത്മഹത്യ ചെയ്യാനായെന്നും മന്ത്രി ചോദിച്ചു. ബി ജെ പിക്ക് ഹര്‍ത്താല്‍ ഒരു ആഘോഷം ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ഇതിനിടെ വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് വന്നിരുന്നു. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിച്ചിരുന്നില്ല. മജിസ്‌ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ബി.ജെ.പി ആരോപിച്ചിരിക്കുന്നത്.

ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ആത്മഹത്യാശ്രമം. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. എന്നാല്‍ പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. പീന്നീട് പൊലീസെത്തിയാണ് തീയണച്ചത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ടോടെയാണ് മരിച്ചത്.

Top