ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയാന്‍ അനുവദിക്കില്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നവരെ നിയമം കൈയ്യിലെടുത്ത് തടയാന്‍ അനുവദിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുവാനാണ് ദേവസ്വം മന്ത്രിയെന്ന നിലയില്‍ താന്‍ ശബരിമല സന്നിധാനത്തെത്തിയതെന്നും യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല എത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങളാണ് ഇവിടെ നിന്നും പ്രചരിക്കുന്നതെന്നും പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്പയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇതിനെ തടസപ്പെടുത്താന്‍ നീക്കം നടത്തുന്ന വര്‍ഗ്ഗീയ തീവ്രവാദികളെ തടയുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും അവലോകന യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെ ശബരിമല സന്നിധാനത്തെത്തി. തീര്‍ഥാടന കാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പമ്ബയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം തടസ്സപ്പെടുത്താനുള്ള നീക്കം ചില വര്‍ഗ്ഗീയ തീവ്രവാദികള്‍ നടത്തുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല.

നിയമം കൈയിലെടുത്ത് തീര്‍ഥാടകരെ തടയാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ല. ശാന്തമായ അന്തരീക്ഷത്തില്‍ തീര്‍ഥാടനം നടത്താനുള്ള ഭക്തരുടെ അവകാശം ഹനിക്കാന്‍ ആരെയും അനുവദിക്കുകയില്ല. ശരണം വിളിയെ മുദ്രാവാക്യമായി പരിവര്‍ത്തനം ചെയ്യുന്നവര്‍ ശ്രീ അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അപമാനിക്കുകയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഭക്തരുടെ പിന്തുണയില്ല എന്നത് വ്യക്തമായി കഴിഞ്ഞു.

യുവതികളെ പ്രവേശിപ്പിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയല്ല ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ സന്നിധാനത്തെത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ വഴി കലാപത്തിന് ശ്രമിക്കുന്നവരെ നേരിടുക തന്നെ ചെയ്യും.

Top