തിരുവാഭരണം സര്‍ക്കാരിന്റെ സുരക്ഷയില്‍; ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: ശബരിമല തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യം ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പന്തളം കൊട്ടാരത്തില്‍ സര്‍ക്കാരിന്റെ സുരക്ഷയില്‍ തന്നെയാണ് തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത്. തിരുവാഭരണത്തിനു കൂടുതല്‍ സുരക്ഷ ആവശ്യമെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ വേണ്ടതു ചെയ്യുമെന്നും ദേവസ്വം ബോര്‍ഡുമായി ആലോചിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് സുപ്രീംകോടതി ഇന്നലെ ചോദ്യം ചെയ്തിരുന്നു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനോ, പന്തളം രാജകുടുംബത്തിനോ എന്നാണ് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചത്.

ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചതാണെന്നും രാജകുടുംബത്തിന് അതില്‍ ഇനി അവകാശമില്ലെന്നും സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസ് നേരത്തേ പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിര്‍മിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സര്‍ക്കാരിനു നല്‍കിയിരുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ബില്ലിന്റെ കരട് തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ പുരോഗതിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിക്കും. ക്ഷേത്ര ഭരണത്തിലെ അവകാശം ഉന്നയിച്ച് പന്തളം രാജകുടുംബാംഗം പി രാമവര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

Top