തൃപ്തിയുടേയും സംഘത്തിന്റേയും ശബരിമല ദര്‍ശനം; ഗൂഢാലോചനയുണ്ടെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിനത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കാര്യം കേരളത്തിലെ ഒരു മാധ്യമം മാത്രമാണറിഞ്ഞത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നത് വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.

ഇതിനു പിന്നില്‍ കൃത്യമായ തിരക്കഥയുണ്ട്. ക്രമസമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയില്ല. കോടതി വിധി ഇപ്പോഴും അവ്യക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘രാവിലെ അഞ്ചു മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്നവര്‍ കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നുവെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ പറഞ്ഞതും ജനങ്ങളെല്ലാം അറിഞ്ഞതും. എന്നാല്‍ അവര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പോയപ്പോള്‍ ഇത് നേരത്തെ അറിയാമായിരുന്ന സംഘം അവിടെ നില്‍ക്കുകയാണ്. അങ്ങനെ കാത്തു നില്‍ക്കുന്ന ആളുടെ കൈവശം മുളകു പൊടിയുണ്ട്. വളരെ നന്നായി പോകുന്ന തീര്‍ഥാടന കാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് ഇതിനു പിന്നില്‍ നടക്കുന്നത്’-മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കു നേരെ കയേറ്റം നടത്തിയതിലും ഗൂഢാലോചനയുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഇത്. എറണാകുളത്തെ പ്രമുഖ ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Top