പ്രതിപക്ഷം ലക്ഷ്യമിടുന്നത് ശബരിമലയിലേത് പോലെ ധ്രുവീകരണം: കടകംപള്ളി

kadakampally surendran

തിരുവനന്തപുരം ആരാധനാലയങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെ വിമർശിച്ച വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് ചുട്ടമറുപടി നൽകി ദവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണ്. കാര്യങ്ങൾ മനസിലാക്കിയിട്ട് വേണം കേരളത്തിന് മേലെ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങൾ തുറക്കണം എന്ന കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ കേരള സർക്കാർ ചാടിപ്പിടിച്ച് നടപ്പാക്കുകയായിരുന്നില്ല. ഇക്കാര്യത്തിൽ മതമേലധ്യക്ഷൻമാരും മത നേതാക്കളും വിവിധ ദേവസ്വം ബോർഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേർന്ന വിശദമായ ചർച്ചക്കു ശേഷമാണ് സർക്കാർ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ 30നാണ് നാണ് കേന്ദ്ര ഗവർമെൻറിന്റെ ഇളവുകൾ അനുവദിക്കുന്ന പട്ടികയിൽ ആരാധനാലയങ്ങളും മറ്റ് മതസ്ഥാപനങ്ങളും തുറക്കുവാൻ അനുമതി നൽകിയത്. തുടർന്ന് നാലിന് വിവിധ മതമേലധ്യക്ഷൻമാരും ദേവസ്വ മേധാവികളും തന്ത്രി പ്രമുഖരും മറ്റുമായി ചർച്ച നടത്തി. എൻഎസ്എസ് , എസ്എൻഡിപി നേതാക്കളേയും ചർച്ചയിലേക്ക് ക്ഷണിച്ചിരിരുന്നു. ആരാധനാലയങ്ങൾ തുറന്നാൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്രം നാലിന് നൽകിയിരുന്നു. ഇതും പരിഗണിച്ചാണ് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത്.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് കേന്ദ്രനിർദേശം പാലിക്കുന്നതോടൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഒരു സമയം 50 പേർ മാത്രം തിരുമുറ്റത്ത്, വെർച്ച്വൽ ക്യൂ, സാനിറ്റൈസേഷൻ തുടങ്ങീ കർശന ഉപാധികളും അമ്പലങ്ങളുടെ കാര്യത്തിലും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയിലേത് പോലെ ധ്രുവീകരണമാണ് ഈ വിഷയത്തിലും പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്നും കടകംപള്ളി ആരോപിച്ചു.

Top