ചെന്നിത്തലയുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ല; കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒരമ്മപെറ്റ മക്കളെപ്പോലെ നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കേരള സര്‍ക്കാര്‍ വളരെ മെച്ചപ്പെട്ട ഭരണമാണ് കാഴ്ചവെച്ചത്. സമീപകാലത്തുണ്ടായ സര്‍ക്കാരുകളേക്കാളും നവകേരളത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കാര്‍ഷികം, ടൂറിസം, സഹകരണം, വൈദ്യുതി തുടങ്ങി എല്ലാ മേഖലകളിലും ഈ ഭരണ നേട്ടങ്ങള്‍ കാണാം. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് ഉപയോഗിച്ച് സര്‍ക്കാരിനെ തിരിക്കാനുള്ള ശ്രമങ്ങളാണ് പലയിടത്തു നിന്നും നടക്കുന്നത്.

ഒന്നര മാസത്തോളമായി എല്ലാ ദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണം നടത്തുന്നു. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. അത് ഫാസിസ്റ്റുകളുടെ നയമാണ്. സര്‍ക്കാരിനെ അടച്ചാക്ഷേപിക്കുകയാണ് പ്രതിപക്ഷം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും സ്വര്‍ണക്കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്രചരണത്തിന് ഉപയോഗിക്കുന്നത്. ഇത്തരം കഴമ്പില്ലാത്ത ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.

Top