പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങളെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതില്‍ സന്തോഷം മാത്രമേയുളളുവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാന്‍ മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം. അധികാരത്തിലെത്തിയാല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിര്‍മ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്ത് കൊണ്ടാണെന്നും കടകംപള്ളി ചോദിച്ചു.

ശബരിമല ശാന്തമാണെന്നും 2019 എറ്റവും കൂടുതല്‍ നടവരുമാനമുണ്ടായ വര്‍ഷമായിരുന്നുവെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ട്. കൂടിയാലോചനകള്‍ക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും ദേവസ്വം മന്ത്രി ആവര്‍ത്തിച്ചു.

ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും ആക്രമികള്‍ ആരായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പറഞ്ഞ കടകംപള്ളി വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും പറഞ്ഞു. വസ്തുതകള്‍ ഇതായിരിക്കേ വോട്ട് തട്ടാന്‍ ശ്രമിക്കുകയാണെന്നാണ് കടകംപള്ളി പറയുന്നത്. കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്, ആരാധാനലയങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പണം അനുവദിച്ചത് പിണറായി സര്‍ക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Top