കടകംപള്ളിക്ക് കലി തീര്‍ന്നില്ല, വീണ്ടും ഉറഞ്ഞുതുള്ളി കുമ്മനത്തിനെതിരെ . .

തിരുവനന്തപുരം: പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്തു കാര്യമെന്നു പറഞ്ഞ് മുന്‍പ് ബിജെപി പ്രസിഡന്റ് കുമ്മനത്തിനെ പരിഹസിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും അദ്ദേഹത്തിനെതിരെ രംഗത്ത്.

മെട്രോയില്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമൊപ്പം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം യാത്ര ചെയ്തത് വന്‍ സുരക്ഷാ വീഴ്ച്ചയാണെന്ന് പറഞ്ഞാണ് കടകംപള്ളിയുടെ പോസ്റ്റ്‌. കുമ്മനത്തിന്റെ നടപടിയെ തന്റെ ഫേസ്ബുക്കിലൂടെ ശക്തമായി വിമര്‍ശിക്കുകയാണ് സുരേന്ദ്രന്‍.

ഇ.ശ്രീധരനെടക്കമുള്ളവരെ വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത കുമ്മനം ഇടിച്ചു കയറിയതെന്നും സുരക്ഷാവീഴ്ച എസ്പിജി പരിശോധിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കടകംപള്ളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

സുരക്ഷാ വീഴ്ച്ച പരിശോധിക്കണം. കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ്. SPG അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം MLA P.T തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല.

ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നത്.

Top