കാബൂളില്‍ ഗസ്‌നി ഹൈവേയില്‍ താലിബാന്റെ ആക്രമണം തുടരുന്നു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഗസ്‌നി ഹൈവേയില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയില്‍ രണ്ട് ദിവസമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. നഗരത്തിന്റെ മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗവര്‍ണറുടെ കാര്യാലയം, പൊലീസ് ആസ്ഥാനം, രഹസ്യാന്വേഷണ വിഭാഗം ഓഫീസ് എന്നിവ മാത്രമാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും ഇവ കൂടി പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കമാണ് താലിബാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഗസ്‌നിയില്‍ നിന്നുള്ള ജനപ്രതിനിധി ചമന്‍ ഷാ ഇഹ്തിമാദി പറഞ്ഞു. അഫ്ഗാന്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് താലിബാനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നും സൈന്യത്തിന്റെ സഹായം ഇല്ലാതെയാണ് പോരാട്ടമെന്നും പ്രവിശ്യ കൗണ്‍സിലര്‍ നസീര്‍ അഹ്മദ് ഫഖിരി അറിയിച്ചു.

അത്യന്തം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗരത്തിന്റെ നിയന്ത്രണത്തിന് അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് അഫ്ഗാന്‍ സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി അവകാശപ്പെട്ടു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍കാര്‍ക്കെതിരേ യു.എസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം ഗസ്‌നിയിലെ പൊലീസ് ആസ്ഥാനം ആക്രമിക്കാനായിരുന്നു താലിബാന്റെ ശ്രമമെന്നാണ് അഫ്ഗാന്‍ ആരോപിക്കുന്നത്.

നഗരത്തിലേക്കുള്ള മിക്ക റോഡുകള്‍ തകര്‍ത്തതായും സര്‍ക്കാര്‍ ഓഫീസുകളടക്കം തീവെച്ചതായും പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയവര്‍ പറയുന്നു. താലിബാനെതിരെ നിരവധി വ്യോമാക്രമണങ്ങള്‍ അഫ്ഗാന്‍ നടത്തിയെങ്കിലും തീവ്രവാദികള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്നത് വെല്ലുവിളിയായിരിക്കുകയാണ്. ആഗസ്റ്റ് 10ന് നടന്ന ആക്രമണത്തില്‍ നഗരത്തിലെ ടെലിഫോണ്‍ ടവറുകളെല്ലാം തകര്‍ന്നിരുന്നു. ഇതോടെ നഗരവുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്.

Top