നിയമത്തെ കബളിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കി ;മനാഫ് വധക്കേസ് പ്രതി കബീറിന് അറസ്റ്റ് വാറണ്ട്

manaf kabeer

മലപ്പുറം : കോടതിയെ കബളിപ്പിച്ച് മനാഫ് വധക്കേസ് പ്രതി പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ നേടിയ ജാമ്യം മഞ്ചേരി അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. 86 ദിവസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായ കബീറിനെ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ പോലീസിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

പോലീസ് റിപ്പോര്‍ട്ടുപോലും ആവശ്യപ്പെടാതെ ജാമ്യം അനുവദിച്ച ജഡ്ജ് എ.വി നാരായണന്‍ തന്നെയാണ് ജാമ്യം റദ്ദാക്കിയത്. അതേസമയം ഹൈക്കോടതി ജാമ്യം നിഷേധിച്ച മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോളിനോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖാണ് കോടതിയെ കബളിപ്പിച്ചു നേടിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മുനീബിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടില്ല. ഇക്കാര്യം അടുത്ത മാസം 12ന് പരിഗണിക്കും.

രണ്ടുപതിറ്റാണ്ട് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പാസ്‌പോര്‍ട്ടും സ്‌പോണ്‍സറുടെ വിവരങ്ങളും പോലീസിനു കൈമാറാന്‍ തയ്യാറായില്ലെന്നും ഇവര്‍ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ത്തിയാണ് ഹൈക്കോടതി കഴിഞ്ഞ മാസം 31 ന് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നത്.

ഇരുവരും ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഹൈക്കോടതി ഇവരുടെ പഴയ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയുമാണ്. 27ന് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയില്‍ മറ്റൊരു കോടതികളിലും ജാമ്യാപേക്ഷ പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്നാണ് നിയമം. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് ജാമ്യം അനുവദിക്കാനാവില്ല. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന ഗവണ്‍മെന്റ് പ്ലീനറുടെ വാദം തള്ളിയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍പോലും പ്രേസിക്യൂട്ടര്‍ തയ്യാറായില്ല. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന് കോടതിയെ ധരിപ്പിച്ചതുമില്ല.

കബീര്‍ പേരുമാറ്റി ജാബിര്‍ എന്ന പേരില്‍ പാസ്പോര്‍ട്ടെടുത്ത നിയമവ്യവസ്ഥയെ കബളിപ്പിച്ചതടക്കമുള്ളവ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കബീര്‍ എന്ന പേരും ഹാജരാക്കിയ പാസ്പോര്‍ട്ട് ജാബിര്‍ എന്ന പേരിലുമാണ്. പിതാവിന്റെപേരിലും മാറ്റമുണ്ട്. ഹര്‍ജിയില്‍ പിതാവ് അസൈനും പാസ്പോര്‍ട്ടില്‍ ഹുസൈനുമാണ്.

മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍.ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്. ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു.

manaf

manaf

1995 ഏപ്രില്‍ 13ന് പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. ഒന്നാം സാക്ഷി കൂറുമാറിയതിനെതുടര്‍ന്നാണ് അന്‍വറടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഒന്നും മൂന്നും പ്രതികളായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവരെ ഇതുവരെയും പിടികൂടിയിട്ടില്ല.

ഗഫിലുള്ള ഇവരെ മൂന്നുമാസത്തിനകം ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പോലീസ് ചീഫിന് ഉത്തരവു നല്‍കിയിരുന്നെങ്കിലും നാലുമാസമായിട്ടും ലുക്കൗട്ട് നോട്ടീസിറക്കാന്‍പോലും പോലീസ് തയ്യാറായിരുന്നില്ല.

Top