ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; വിധി നിയമ പാലകര്‍ക്ക് ഒരു പാഠമായി മാറണമെന്ന് കാനം

kanam rajendran

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ വിധി നിയമപാലകര്‍ക്ക് ഒരു പാഠമായി മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊലയാളികള്‍ക്ക് നീതി പീഠം ശിക്ഷ വിധിച്ചെങ്കിലും ഒരമ്മയുടേയും കുടുംബത്തിന്റേയും നഷ്ടത്തിന് ഇതൊന്നും പരിഹാരമാവില്ലെന്നും, നിയമപാലകര്‍ തന്നെ നിയമം കൈയ്യിലെടുക്കുന്നത് ഒരു തരത്തിലും അനുവദനീയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

കൊലയാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് സി.പി.ഐയും എ.ഐ.വൈ.എഫും നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറയുന്നതിന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ വന്നിരുന്നുവെന്നും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ദൈവത്തിനും നന്ദി , സി.പി.ഐയ്ക്കും നന്ദി …

കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി , ദു:ഖം കടിച്ചമര്‍ത്തി , ഗദ്ഗദത്തോടെയാണ് പ്രഭാവതിയമ്മ ഈ വാക്കുകള്‍ പറഞ്ഞത്.

UDF ഭരണകാലത്ത് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിയമപാലകര്‍ ഉരുട്ടി കൊലപ്പെടുത്തിയ ഉദയകുമാറിന്റെ അമ്മയാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ.

തന്റെ മകന്റെ കൊലയാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടാന്‍ ആ അമ്മ നടത്തിയ പോരാട്ടങ്ങള്‍ക്ക് സി.പി.ഐ യും എ.ഐ.വൈ.എഫും നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറയുന്നതിനാണ് പ്രഭാവതിയമ്മ എന്റെ അടുക്കല്‍ വന്നത് . കൊലയാളികള്‍ക്ക് നീതി പീഠം ശിക്ഷ വിധിച്ചെങ്കിലും ഒരമ്മയുടേയും കുടുംബത്തിന്റേയും നഷ്ടത്തിന് ഇതൊന്നും പരിഹാരമാവില്ല .
നിയമപാലകര്‍ തന്നെ നിയമം കൈയ്യിലെടുക്കുന്നത് ഒരു തരത്തിലും അനുവദനീയമല്ല. ഈ കേസ്സിലെ വിധി നിയമപാലകര്‍ക്ക് ഒരു പാഠമായി മാറണം.

ഒരു പരിഷ്‌കൃത സമൂഹത്തിന് ഉതകും വിധം നമ്മുടെ പോലീസ് സംവിധാനം ഏറെ മാറേണ്ടതായുണ്ട്. ജനപക്ഷത്ത് നിന്ന് കൊണ്ട് മുന്നോട്ട് പോകുന്ന നമ്മുടെ സര്‍ക്കാരിന് ഉചിതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു .

Top