കെ വിദ്യയുടെ പി എച്ച് ഡി പ്രവേശനം; സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയുടെ കാലടി സര്‍വകലാശാല പി എച്ച് ഡി പ്രവേശനം സംബന്ധിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. സിപിഎം എംഎല്‍എ കെ. പ്രേംകുമാര്‍ കണ്‍വീനറായ സമിതി നാളിതുവരെ കാര്യമായ യാതൊരു പരിശോധന തുടങ്ങിയില്ല. അന്വേഷണം സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്ന് ഉപസമിതി അംഗമായ ഡോ. മോഹന്‍ദാസ് പറഞ്ഞു.

വിദ്യയ്‌ക്കെതിരായ ആരോപണത്തീ തല്ലിക്കെടുത്താനാണ് ഉപസമിതിയെ നിയോഗിച്ചതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. കോളജ് ജോലിക്കായി വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് വിദ്യയ്‌ക്കെതിരെ കരിന്തളം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സിന്‍ഡിക്കേറ്റ് ഉപസമിതി ഇതൊന്നും അറിഞ്ഞ മട്ടില്ല.

വ്യാജ രേഖക്കേസില്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പ്രതിയായതോടെയാണ് 2019ലെ കാലടി സര്‍വകലാശാലയിലെ പി എച്ച് ഡി പ്രവേശനവും വിവാദത്തിലായത്. സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് വിദ്യയ്ക്ക് മലയാളം വിഭാഗത്തില്‍ ഗവേഷണത്തിന് പ്രവേശനം നല്‍കിയതെന്നായിരുന്നു പരാതി. ഇത് പരിശോധിക്കാനാണ് സിന്‍ഡിക്കേറ്റ് അംഗമായ ഒറ്റപ്പാലം എം എല്‍ എ കെ പ്രേംകുമാര്‍ കണ്‍വീനറായി മൂന്നംഗ ഉപസമിതിയെ കഴിഞ്ഞ ജൂണ്‍ 9ന് വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ അന്വേഷണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ഉപസമിതി അംഗമായ ഡോ. മോഹന്‍ദാസ് പ്രതികരിച്ചത്.

Top