കെ സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആർടിസിയെ സംരക്ഷിക്കാൻ: ആന്റണി രാജു

തിരുവനന്തപുരം: ഏപ്രിൽ മുതൽ നവംബർ വരെ സ്വിഫ്റ്റ് കെ എസ് ആർ ടി സി യ്ക്ക് നൽകിയ കളക്ഷൻ 53 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു സഭയിൽ പറ‍ഞ്ഞു. പ്രതിപക്ഷം തന്നെ സ്വിഫ്റ്റ് ബസ് വേണം വേണമെന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഗ്രാമ വണ്ടി ചോദിക്കുന്ന എംഎൽഎമാർക്കെല്ലാം 30 ദിവസത്തിനുള്ളിൽ നൽകുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തീയതി ശമ്പളം നൽകുമെന്ന ഉറപ്പ് ഒരു മാസം മാത്രമാണ് സർക്കാർ പാലിച്ചതെന്ന് എം വിൻസന്റ് എം.എൽ.എ സഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടി പറവേയാണ് മന്ത്രി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. സ്വിഫ്റ്റിന്റെ ചോദ്യം ഉന്നയിക്കേണ്ട സ്ഥാനത്ത് കെ എസ് ആർ ടി സി യുടെ ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ ആകില്ലെന്നും ഗതാഗതമന്ത്രി വിമർശിച്ചു.

കെഎസ്ആർടിസി-സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ സിറ്റി സർക്കുലറിൽ സർവ്വീസ് ആരംഭിച്ചത് 2022 ആ​ഗസ്റ്റ് 1 നാണ് . 50 ബസുകൾക്കുള്ള ഓഡർ ആണ് നൽകിയിരുന്നത്. ആദ്യ ഘട്ടത്തിൽ 25 ബസുകളും ഇപ്പോൾ 10 ബസുകളും എത്തി. 5 ഇലക്ട്രിക് ബസുകൾ ഉടൻ തന്നെ സിറ്റി സർക്കുലറിന്റെ ഭാ​ഗമാകും എന്നാണ് അറിയുന്നത്. ബാക്കിയുള്ള 10 ബസുകൾ അടുത്തമാസം എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.

നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാ​ഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ​ഗുണകരമാകുന്നത്. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട്, വികാസ് ഭവൻ, പേരൂർക്കട, നെയ്യാറ്റിൻകര, തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ ചാർജിം​ഗ് സ്റ്റേഷനുകളും നിലവിൽ‌ ഉണ്ട്. സിറ്റി സർക്കുലറിൽ ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 35,000 യാത്രക്കാർ ആയി മാറിയത് കെഎസ്ആർടിസിക്ക് നേട്ടമായിരുന്നു.

Top